ന്യൂഡൽഹി: വിദേശസംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതി ബിൽ കേന്ദ്രസർക്കാർ പാസാക്കിയാൽ സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിദേശസംഭാവനകളെ ആശ്രയിക്കുന്ന ന്യൂനപക്ഷ, സാമൂഹ്യ സംഘടനകളുടെ പ്രവർത്തനസ്വാതന്ത്ര്യത്തിനും നിലനിൽപ്പിനും ഭീഷണിയാകുമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ).
കഴിഞ്ഞദിവസം കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിൽ കടുത്ത ആശങ്ക അറിയിച്ചു സിബിസിഐ ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബില്ലിലെ ഭരണഘടനാവിരുദ്ധ വ്യവസ്ഥകൾ കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ ആവശ്യപ്പെട്ടു.
നിർദിഷ്ട ഭേദഗതി ക്രൈസ്തവ സ്ഥാപനങ്ങളെ മാത്രമല്ല, രാജ്യത്തു സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന മറ്റു സ്ഥാപനങ്ങളെയും ബാധിക്കും. ഇക്കാര്യത്തിൽ മുന്നോട്ടുള്ള നടപടികൾ സ്വീകരിക്കുന്നതിന് ക്രൈസ്തവസഭയ്ക്ക് പുറത്തുള്ള മറ്റു സംഘടനകളുമായി സഹകരിക്കുമെന്നും സിബിസിഐ വ്യക്തമാക്കി.
വിദേശ ഫണ്ടുകളും ആസ്തികളും ഏറ്റെടുക്കുന്നതു സംബന്ധിച്ച സർക്കാർ തീരുമാനങ്ങളിൽ അപ്പീൽ നൽകാനും പരാതിക്കാരന്റെ ഭാഗം കേൾക്കാനും സംവിധാനങ്ങൾ ഉണ്ടാകണം. അതിനാൽ ഒരു അപ്പലേറ്റ് അഥോറിറ്റി രൂപീകരിക്കാൻ ബില്ലിൽ വ്യവസ്ഥ ഉണ്ടാകണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. നിലവിൽ പരാതിക്കാരനെ കേൾക്കാൻ കൃത്യമായ ഒരു സംവിധാനം ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടില്ല.
ബില്ലിലെ അമിതമായ നിയന്ത്രണനടപടികൾ അധികാരികൾക്കു വിശാലമായ വിവേചനാധികാരമാണു നൽകുന്നത്. ഇത്തരം വ്യവസ്ഥകൾ ഏകപക്ഷീയമായ തീരുമാനങ്ങൾക്കും ദുരുപയോഗം ചെയ്യുന്നതിനും ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തിൽ എക്സിക്യൂട്ടീവ് കടന്നുകയറുന്നതിനും അനുവാദം നൽകുന്നതായും സിബിസിഐ ചൂണ്ടിക്കാട്ടി.
ബില്ലിലെ അമിതനിയന്ത്രണം ജനാധിപത്യ തത്വങ്ങളെ ഗുരുതരമായി ദുർബലപ്പെടുത്തുന്നതിനൊപ്പം പൊതു ഉത്തരവാദിത്വത്തെ ഇല്ലായ്മ ചെയ്യുന്നു. വിദേശസംഭാവനകൾ സ്വീകരിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും ജീവകാരുണ്യ സ്ഥാപനങ്ങളുടെയും എഫ്സിആർഎ ലൈസൻസ് പല കാരണങ്ങൾ പറഞ്ഞ് പുതുക്കി നൽകാതിരിക്കാനും ബില്ലിൽ നിർദേശിക്കുന്ന അധികാരം ഉപയോഗിച്ച് അവയുടെ ഫണ്ടുകളുടെയും ആസ്തികളുടെയും നിയന്ത്രണം പിടിച്ചെടുക്കാനുമാണ് നീക്കം.
രജിസ്ട്രേഷൻ റദ്ദാക്കുകയോ സറണ്ടർ ചെയ്യുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ നിയന്ത്രണം ഏറ്റെടുക്കാൻ കേന്ദ്രസർക്കാരിനെ അനുവദിക്കുന്ന നിയമം സ്വാഭാവികനീതിക്കു നിരക്കാത്തതാണെന്നും സിബിസിഐ ആരോപിച്ചു.
ബില്ല് സംബന്ധിച്ച ആലോചനായോഗം ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കലിന്റെ അധ്യക്ഷതയിൽ ഇന്നലെ രാവിലെ സിബിസിഐ ആസ്ഥാനത്തു ചേർന്നിരുന്നു. രാജ്യത്തെ വിവിധ രൂപതകളിലെ ബിഷപ്പുമാർ, സന്യസ്ത സഭകളുടെ മേധാവിമാർ തുടങ്ങിയവർ വീഡിയോ കോണ്ഫറൻസിലൂടെ യോഗത്തിൽ സംബന്ധിച്ചു.